നിലമ്പൂര്‍: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന്റെ റിസോര്‍ട്ടില അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ കോഴിക്കോട് കളക്ടര്‍ സീറാം സാംബശവ റാവുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. റിസോര്‍ട്ടിലെ അനധികൃത തടയിണകള്‍ പൊളിക്കണമെന്ന പരാതി ഉടനടി തീര്‍പ്പാക്കണെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി നൽകിയത്. കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടിവി രാജനാണ് 27/05/21 വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.
ടൂറിസം പദ്ധതിയുടെ ഭാഗമായ കോഴിക്കോട് കക്കാടം പൊയിലിലെ പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിലെ തടയണയ്‌ക്കെതിരായാണ് വിവാദമുണ്ടായത്. നാച്വറല്‍ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തയടുന്ന നാല് തടയിണകള്‍ ചൂണ്ടിക്കാട്ടി ജില്ല കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിനുമേല്‍ രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
തടയിണകള്‍ അനുമതിയില്ലാതെയാണ് റിസോര്‍ട്ടില്‍ നിര്‍മ്മിച്ചതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടേയും പഞ്ചായത്ത് സെക്രട്ടറിയുടേയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് തീര്‍പ്പിലെത്താനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ജനുവരി മാസത്തില്‍ ഹിയറിംഗ് നടത്തിയതല്ലാതെ കളക്ടറുടെ ഭാഗത്തുനിന്നും അഞ്ച് മാസമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.



