തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് 25/05/21 ചൊവ്വാഴ്ച പുറത്തിറങ്ങി. നേരത്തെ വിവാദത്തിൽപ്പെട്ട സി.എം രവീന്ദ്രനെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മാധ്യമ ഉപദേഷ്ടാവായിരുന്ന എൻ. പ്രഭാവർമ്മയെ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി നിയമിച്ചു. മുൻ രാജ്യസഭാംഗം കെ.കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തെ നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു.
ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയിരിക്കുന്നത്. എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.
വിഎം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണൽ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെകെ രാഗേഷിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.

