പാറശാല: പാറശാല കുളത്തൂര്‍ ഉച്ചക്കട ജംങ്ഷനിലെ കട കുത്തിത്തുറന്ന് മോഷണം. ലോക്ക് ഡൗണില്‍ അടഞ്ഞു കിടക്കുയായിരുന്ന പ്രധാന വസ്ത്രശാലയില്‍ 2021 മെയ് 23 ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കടയുടെ പൂട്ടുകള്‍ പൊട്ടിക്കുകയും ഗ്ലാസുകള്‍ കല്ലുകൊണ്ട് ഇിടിച്ചു തകര്‍ക്കുകയും ചെയ്തു. വിലകൂടിയ 30 വാച്ചുകള്‍, പാന്റ്സുകൾ, ഷര്‍ട്ടുകള്‍ ഉള്‍പ്പടെ വന്തുകയക്കുളള സാധനങ്ങള്‍ മോഷണം പോയി. സമീപത്തെ രണ്ട് പച്ചക്കറി കടകളിലും മോഷണം നടന്നു. മറ്റൊരു മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ട് അടിച്ച് തകര്‍ക്കുകയും ചെയ്തു. പച്ചക്കറിക്കട ഉടമകളാണ് മോഷണ വിവരം പോലീസില്‍ അറിയിച്ചത്.
പൊഴിയൂര്‍ സുനാമി കോളനിയിലെ മാനസിക വിഭാന്തിയുളള ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കളവ് പോയ സാധനങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. എങ്കിലും അവ വീട്ടില്‍ എങ്ങനെ എത്തിച്ചുവെന്ന കാര്യം വ്യക്തമല്ലെന്ന് വീട്ടുകാര്‍ പറയുന്നു. മോഷണ വസ്തുക്കളിലെ കുറെ വസ്ത്രങ്ങള്‍ വീട്ടുകാര്‍ കടയില്‍ തിരികെ ഏല്‍പ്പിച്ചതായും കടയുടമ പറയുന്നു. എന്നാല്‍ കടകളിലെ നല്ല ഉറപ്പുളള പൂട്ടുകള്‍ പ്രതി എങ്ങനെയാണ് പൊട്ടിച്ചതെന്ന് അവ്യക്തമാണെന്നും മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടെയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

