മുംബൈ: ടൗക്തെ ചുഴലിക്കാറ്റില്‍ മുംബൈ കടലില്‍ ഒഎന്‍ജിസിയുടെ മൂന്ന് കരാര്‍ ബാര്‍ജുകളും ഒരെണ്ണകിണറും അപകടത്തില്‍ പെട്ടു. അപകടത്തില്‍ 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി. രണ്ട് ബാര്‍ജിലെ 325 പേരെ രക്ഷപെടുത്തി. ഇനിയും ഒരുബാര്‍ജിലും എണ്ണക്കിണറിലുമായി 300 ഓളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുഴലിക്കാറ്റില്‍ ഇളകിമറിഞ്ഞ കടലില്‍ എട്ടുമണിക്കൂറോളം മരണവുമായി മല്ലിട്ട നിരവധി പേരെ രക്ഷെടുത്താന്‍ കഴിഞ്ഞു. മുംബൈയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഹീര ഓയില്‍ ഫീല്‍ഡിന് സമീപം മുങ്ങിയ ബാര്‍ജ് പി 305 ല്‍ നിന്ന് 188 തൊഴിലാളികളെ രക്ഷപെടുത്തി. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയാണ് ഇവരെ കരക്കെത്തിച്ചത്. ബാര്‍ജില്‍ മലയാളികള്‍ ഉള്‍പ്പടെ 261 പേരാണ് ഉണ്ടായിരുന്നത്. ശേഷിച്ചവര്‍ക്കായുളള തെരച്ചിലിനിടെയാണ് 22 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാര്‍ജ് മുങ്ങിയപ്പോള്‍ പലരും ലൈഫ് ജാക്കറ്റുകളുമായി കടലില്‍ ചാടുകയായിരുന്നു. വ്യോമ സേനയുടെ ഒരു വിഭാഗവും സീകിംഗ് ഹെലികോപ്‌റ്ററുകളും നേവിയുടെ മറ്റൊരു യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കൊത്തയും മറ്റ് മൂന്നുകപ്പലുകളും രക്ഷാപ്രവര്‍ത്തില്‍ പങ്കെടുക്കുന്നുണ്ട്.
എണ്ണപര്യവേക്ഷണവും ഖനനവും നടത്താനായി മുംബൈക്കടുത്ത കടലില്‍ നങ്കൂരമടിച്ചിരുന്ന ബാര്‍ജുകള്‍ തിങ്കളാഴ്‌ചയാണ് ചുഴലിക്കാറ്റില്‍ നിയന്ത്രണം വിട്ട് ഒഴുക്കില്‍ പെട്ടത്. ഇതില്‍ പി-305 മുങ്ങിപ്പോയി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്‌ട്രക്ഷന്‍ നിയന്ത്രണം വിട്ട് അറബിക്കടലില്‍ കിലോമീറ്ററുകളോളം ഒഴുകി നടന്ന് മഹാരാഷ്ട്രയിലെ പാല്‍ഘറിനടുത്ത് മണ്ണിലുറച്ചു. ഇതിലുണ്ടായിരുന്ന മലയാളികളടക്കമുളള 137 പേരെ തീരസംരക്ഷണ സേന കരക്കെത്തിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട എസ്.എസ് 3 ബാര്‍ജിലെ 196 പേരും നങ്കൂരം ഇളകിയ സാഗര്‍ ഭൂഷണ്‍ റിഗ്ഗിലെ 101 പേരും സുരക്ഷിതരാണെന്നാണ് വിവരം. എസ്‌എസ് -3 ബാര്‍ജ് കെട്ടിവലിച്ചുകൊണ്ടുവരാന്‍ ബോട്ട് അയച്ചിട്ടുണ്ട്.
ചുഴലിക്കാറ്റില്‍ ദുരന്തം വിതച്ച ഗുജറാത്തിലെയും ,ദിയുവിലെയും പ്രദേശങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഹെലികോപ്‌ടറില്‍ നിരീക്ഷണം നടത്തി. അഹമ്മദാബാദില്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇന്നലെ ഉച്ചവരെ ഗുജറാത്തിലെ 12 ജില്ലകളിലൈായി 45പേര്‍ മരിച്ചു. .അതേസമയം പ്രധാന മന്ത്രി മഹാരാഷ്ട്രയില്‍ എത്താത്താത്തതിനെ എന്‍സിപി വിമര്‍ശിച്ചു.

