നിയമ വിധേയമായ ഇളവുളളവര്‍ പുറത്തുപോകുമ്പോഴും പോലീസ് പിഴയടപ്പിക്കുന്നുതായി പരാതി

തിരുവനന്തപുരം: ഹോം ഡെലിവറി സര്‍വീസിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം മരുതൂരിലെ പോലീസിന് ഇത് ബാധകമല്ല. ഐഡന്റിറ്റി കാര്‍ഡുണ്ടായിട്ടും പെറ്റി അടക്കേണ്ടിവന്ന വര്‍ക്കല സ്വദേശി ലിജിന്‍ നീതി തേടി മന്ത്രിയേയും എംഎല്‍എയും വിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇത്ര ലോക്ക്ഡൗണ്‍ ലംഘന കേസുകള്‍ എടുക്കണമെന്ന് ഓരോ പോലീസ് സ്‌റ്റേഷനും മുകളില്‍ നിന്ന് നിര്‍ദ്ദേശമുണ്ടെന്ന ആക്ഷേപം സജീവമാണ്. പരമാവധി പിഴ ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുളളവരാണ് ഹോംഡെലിവറി ബോയിസ്. ലിജിന്‍ ലോക്ക്ഡൗണ്‍ തുടങ്ങിയശേഷം വെമ്പായത്തുളള സഹോദരിയുട വീട്ടില്‍ നിന്നാണ് ജോലിക്കുപോകുന്നത്. 2021 മെയ് 10-ാം തീയതി രാവിലെ ഏഴുമണിയോടെ കേശവദാസപുരത്തെ റെസ്‌റ്റോറന്റില്‍ ഡെലിവറി എടുക്കാന്‍ പോകുമ്പോഴാണ് മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപത്ത് വാഹന പരിശോധന നടത്തിയിരുന്ന പോലീസുകാര്‍ നിര്‍ബന്ധപൂര്‍വം ഫൈനടപ്പിച്ചതായാണ് ലിജിന്റെ പരാതി. ഐഡി കാര്‍ഡ് കാണിച്ചിട്ടും ഫൈന്‍ എഴുതുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ ക്യൂ തെറ്റിച്ചെന്നായിരുന്നുമറുപടി. എന്നാല്‍ ആസമയം അവിടെ കാര്യമായി വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് ലിജിന്‍ പറയുന്നു. മാത്രമല്ല അനധികൃതമായി പുറത്തിറങ്ങിയെന്ന പേരിലാണ് ഫൈന്‍ എഴുതിയതിയിരിക്കുന്നത്.

അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഹോം ഡെലിവറിക്ക് പോകുന്നയാളെ ഈ വകുപ്പില്‍ ഫൈന്‍ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്നും ലിജിന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തല്‍സമയം പണം കയ്യിലിലല്ലാഞ്ഞതിനാല്‍ സുഹൃത്തിനെകൊണ്ട് ഗൂഗിള്‍വഴി പണം വാങ്ങി എടിഎം ല്‍ നിന്ന് എടുത്ത് കൊടുത്ത ശേഷമാണ് പോകാന്‍ അനുവദിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡിജിപിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി കടകംപള്ളിസുരേന്ദ്രനേയും, എംഎല്‍എ മാരായ വികെ പ്രശാന്ത്, ജോയി എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നു. പോലീസ് നടപടികാരണം ജോലിക്ക് കയറാന്‍ താമസിച്ചതിനാല്‍ കമ്പനിയിലും പിഴ അടക്കേണ്ടി വന്നതായും ലിജിന്‍ പറഞ്ഞു.

മരുതൂര്‍ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നവര്‍ ഡെലിവറി ബോയിസിനെ നിരന്തരം ശല്യപ്പെടുത്തുനതായി ലിജിന്‍ പറയുന്നു. മുമ്പും കയ്യുറ ധരിച്ചില്ലെന്ന് പറഞ്ഞ് ഡെലിവറി ബോയിസിനെ ഇതേസ്ഥലത്ത് പിഴ ചുമത്തിയിട്ടുളളതായും ലിജിന്‍ പറയുന്നു. മറ്റൊരു പോയിന്റിലും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലെന്നും മറ്റുപോലീസുകാരൊക്കെ ഡെലിവറി ബോയിസിനോട് സൗഹാര്‍ദ്ദപരമായിട്ടാണ് ഇടപെടുന്നതെന്നും ലിജിന്‍ പറയുന്നു.

അതേസമയം ഇത്തരം ഒരു പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മണ്ണന്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നിരവധിപേര്‍ പ്രതിദിനം ഡെലിവറിക്ക് പോകുന്നതാണ് അവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇളവ് നല്‍കാറുണ്ടെന്നും . ഈ കേസില്‍ എന്താണ് സംഭവിച്ചതെന്ന് അറിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →