ന്യൂഡല്‍ഹി: തുടർചയായി നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട വാക്‌സിന്‍ നയത്തെ പ്രതിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ‘നല്ല അര്‍ത്ഥത്തിലാണെങ്കിലും അമിത ഇടപെടല്‍ പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാം’ എന്ന് ‘ജുഡീഷ്യല്‍ ഇടപെടലി’ന് എതിരെയുള്ള സത്യവാങ്മൂലം മുന്നറിയിപ്പ് നല്‍കുന്നു.
അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കേണ്ട വിവേചനാധികാരം സര്‍ക്കാറിനാണ്. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ല. സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കി -കേന്ദ്രം വ്യക്തമാക്കി.
രോഗ വ്യാപനം ഉയര്‍ന്ന അളവിലായതിനാലും വാക്‌സിന്‍ ലഭ്യതക്ക് പരിമിതിയുള്ളതിനാലും ഒരേസമയം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കില്ല. പക്ഷപാതമില്ലാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിന്‍ നയമെന്നും കേന്ദ്രം പറയുന്നു.
10/05/21 തിങ്കളാഴ്ച ഇതുസംബന്ധിച്ച് നടക്കുന്ന വാദത്തിന് മുന്നോടിയായി 09/05/21 ഞായറാഴ്ച) രാത്രിയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.

