ഇരിട്ടി: കണ്ണൂർ ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍നിന്ന് 28 ലാപ്ടോപ്പുകള് മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഇരിട്ടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.പി. രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എം. അബ്ബാസ് അലി, അഖിലേഷ്, കെ.ടി. മനോജ് എന്നിവരുള്‍പ്പെട്ട പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
ഡോഗ് സ്ക്വാഡിലെ പൊലീസ് നായ് റിക്കി, ലാബില്‍ നിന്ന് മണം പിടിച്ച് സ്കൂള്‍ ഓഡിറ്റോറിയത്തിനു പിറകിലുള്ള പഴയ ഓടിട്ട കെട്ടിടത്തിലെ മുറിയില്‍ കയറിയ ശേഷം ഓഫിസ് കെട്ടിടത്തിനു പിറകിലൂടെ സ്കൂള്‍ പാചകപ്പുരയോട് ചേര്‍ന്ന താലൂക്ക് ആശുപത്രി റോഡിലെ മൊബൈല്‍ ടവറിനു സമീപം വരെ എത്തിനിന്നു.
കവര്‍ച്ചക്കുശേഷം മോഷ്ടാക്കള്‍ ഇതുവഴിയെത്തി വാഹനത്തില്‍ രക്ഷപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസമാണ് ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈസ്കൂള്‍ ബ്ലോക്കിലെ ലാബില്‍ സൂക്ഷിച്ച 28 ലാപ്ടോപ്പുകള് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്.
പത്താം ക്ലാസ് പൊതുപരീക്ഷ അവസാനിക്കുന്ന ദിവസമാണ് ഐ.ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും ലാപ്ടോപ്പുകള് ലാബില്‍ സജ്ജീകരിച്ചത്. പൊതുവിദ്യാഭ്യസ വകുപ്പ് കൈറ്റ് മുഖേന പലഘട്ടങ്ങളിലായി സ്കൂളിന് നല്കിയ എട്ട് ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളാണ് മോഷണം പോയത്.

