തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ ബി.ജെ.പിയിലെ ആഭ്യന്തര കലാപങ്ങൾ കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ് കൊമ്പ് കോർക്കുന്നത്.
കഴക്കൂട്ടത്ത് വോട്ടുകൾ ചോർന്നുവെന്നാണ് ശോഭാ പക്ഷം ആരോപിക്കുന്നത്. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ് ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്. കുമാരപുരം ഭാഗത്താണ് നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. കെട്ട് പൊട്ടിക്കാത്ത നിലയിലായിരുന്നു നോട്ടീസുകൾ.
സംസ്ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ് പുതിയ വിവാദമുയരുന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടു വിഹിതത്തിൽ ബി.ജെ.പിക്ക് വലിയ കുറവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്ഥാന ബി.ജെ.പിയിൽ അസംതൃപ്തരാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം.

