തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ തീവ്രമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഏപ്രിൽ 21 മുതൽ രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു.
21/04/21 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളിൽ കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.
പാർക്കുകളിലും ബീച്ചുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം വാക്‌സിനേഷൻ ക്യാമ്പ് നടത്തും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്താനും തീരുമാനമായി.

