കണ്ണൂര്‍: പാനൂരിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കപ്പെട്ട ഒദയോത്ത് അനീഷാണ് 09/04/21 വെള്ളിയാഴ്ച രാത്രി പിടിയിലായത്.
പൊലീസിന്റെ എഫ്‌ഐആറിൽ ഇല്ലാത്ത ആളാണ് കസ്റ്റഡിയിലായ കൊച്ചിയങ്ങാടി സ്വദേശി അനീഷ്. ഇയാൾ കൊലപാതകത്തെ തുടർന്ന് ഒളിവിലായിരുന്നു. തലശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
സിപിഐഎം നേതാക്കളും പ്രവർത്തകരുമാണ് മൻസൂർ വധത്തിന്റെ പ്രതിപ്പട്ടികയിൽ അധികവും. കേസിലെ ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഡിവൈഎഫ്‌ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നും സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നുമാണ് പ്രതിപക്ഷ ആരോപണം.



