ന്യൂഡൽഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി.
നേരത്തെ കെട്ടിവെച്ച 2.17 കോടി രൂപക്ക് പുറമെ പത്ത് കോടി രൂപകെട്ടിവെക്കണമെന്നാണ് ഇറ്റലിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പണം കെട്ടിവെച്ചാൽ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്റ്റിൻ എന്നിവരുടെ കുടുംബാംഗങ്ങളും സെന്‍റ് ആന്‍റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാതായി കേരളം വെളളിയാഴ്ച(09/04/21) സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.
പണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിലാണ് ഇറ്റലി നിക്ഷേപിക്കേണ്ടത്. ആ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ കെട്ടി വയ്ക്കണം. അതിന് ശേഷമേ കേസ് നടപടികൾ അവസാനിപ്പക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

