മഹാരാഷ്ട്രയില്‍നിന്നു വേദി മാറ്റാന്‍ ആലോചനയില്ല: ഐ.പി.എല്‍ നടക്കുമെന്നും ബി.സി.സി.ഐ

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടിയ മഹാരാഷ്ട്രയില്‍നിന്നു വേദി മാറ്റാന്‍ ആലോചനയില്ലെന്നും ഐ.പി.എല്‍. ക്രിക്കറ്റ് 14-ാം സീസണ്‍ തടസമില്ലാതെ നടക്കുമെന്നും ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. മല്‍സര വേദികളിലൊന്നായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പിലെ ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെ കുറിച്ചു ആശങ്ക ഉയര്‍ന്നത്.ആറു വേദികളും ബയോ ബബിളുകളാണ്. മാത്രവുമല്ല താരങ്ങള്‍ക്കു കോവിഡ് വാക്സിന്‍ എടുക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയാണെന്നും രാജീവ് പറഞ്ഞു.ലഖ്നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളെ സ്റ്റാന്‍ഡ് ബൈയാക്കിയിട്ടുണ്ട്. മാത്രവുമല്ല കോവിഡ് ലക്ഷണമുള്ളവരെ ബയോ ബബിളുകളിലേക്കു കടത്തി വിടില്ല.

ബി.സി.സി.ഐയുടെ സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസിജിയര്‍ (എസ്.ഒ.പി.) പ്രകാരം പോസിറ്റീവാകുന്ന താരം രോഗ ലക്ഷണമുണ്ടായ അന്നു മുതല്‍ പത്തു ദിവസം ഏകാന്ത വാസത്തില്‍ കഴിയണം. ഒന്‍പത്, പത്ത് ദിവസങ്ങളില്‍ ആര്‍.ടി. പി.സി.ആര്‍. പരിശോധന നടത്തണം. രണ്ട് പരിശോധനകളും നെഗറ്റീവായാല്‍ മാത്രമേ ബയോ ബബിളിലേക്കു കടക്കാനാകു. 10 മുതല്‍ 25 വരെയായി പത്ത് മത്സരങ്ങളാണു വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കേണ്ടത്. 10 നു നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും. ചെന്നൈയില്‍ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →