ജസ്റ്റിസ് എന്‍.വി. രമണയ്ക്കെതിരായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാതി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരെ അസാധാരണ നടപടിയായി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സുപ്രീംകോടതി മുതിര്‍ന്ന ജഡ്ജി എന്‍.വി. രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നല്‍കിയ പരാതി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് നല്‍കിയ പരാതിയാണ് ആഭ്യന്തര അന്വേഷണത്തിന് ശേഷം തള്ളിയത്. അതേസമയം ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണയുടെ പേരു നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് എന്നാണ് സൂചന.സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹൈക്കോടതി ശ്രമിക്കുകയാണെന്നാണ് റെഡ്ഡി പരാതിയില്‍ പറഞ്ഞിരുന്നത്. കത്തിലെ ആരോപണളോട് ജഡ്ജിമാരാരും പ്രതികരിച്ചിട്ടില്ല. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്യത്തിലുള്ള സര്‍ക്കാര്‍ നടത്തിയ അഴിമതികളിലെ അന്വേഷണങ്ങളില്‍ പരമോന്നത നീതി പീഠത്തിലെ ജഡ്ജിയും ഹൈക്കോടതി ജഡ്ജിമാരും അനാവശ്യമായി ഇടപെടുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് അയച്ച കത്തില്‍ ജഗന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ എല്ലാം കോടതി ഇടപെടുകയാണ്. സര്‍ക്കാരിനെ അട്ടമറിക്കാന്‍ ജുഡീഷ്യറി ശ്രമിക്കുന്നു.നായിഡുവിന്റെ കാലത്തെ അഴിമതി കേസുകള്‍ നിഷ്പക്ഷരല്ലാത്ത ജഡ്ജിമാരാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് രമണ ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണെന്നും ജഗന്‍ ആരോപിച്ചു. ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് എട്ടു പേജുള്ള കത്തില്‍ മുഖ്യമന്ത്രി തെളിവും നിരത്തി. ജസ്റ്റിസ് രമണയ്ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →