കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തൽ സ്വപ്ന സുരേഷ് നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. സ്വയം വിരമിച്ച് യുഎഇയില്‍ താമസമാക്കാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയുമായി ചേര്‍ന്ന് ലാഭം പങ്കുവെച്ച് കൂട്ടുബിസിനസിനും ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നുവെന്നും ദുബൈയില്‍ ഫ്‌ളാറ്റ് കണ്ടെത്താന്‍ ശിവശങ്കര്‍ സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇഡി ഹാജരാക്കിയ മൊഴിപകര്‍പ്പില്‍ പറയുന്നു. മൊഴിപ്പകർപ്പിലെ വിവരങ്ങൾ 23/03/21 ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
ഫ്‌ളാറ്റ് വാങ്ങുന്നതിലൂടെ യുഎഇയില്‍ താമസവിസ തരപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം. സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ വഴി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി നിര്‍മ്മിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ നയതന്ത്ര ചാനല്‍ വഴി മധ്യപൂര്‍വ ദേശത്ത് എത്തിക്കാനും വിതരണം ചെയ്യാനുമാണ് പദ്ധതി. ജമാല്‍ അല്‍ സാബിക്ക് മാത്രമായിരിക്കും മധ്യപൂര്‍വ ദേശത്ത് ഉപകരണങ്ങളുടെ വിതരണാവകാശം. അമേരിക്കയില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ സാധനങ്ങള്‍ നിര്‍മ്മിക്കാമെന്നതായിരുന്നു ആകര്‍ഷണം.
സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നെന്നും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു.

