ന്യൂഡൽഹി : ഡൽഹി – ഹരിയാന അതിർത്തിയായ സിംഗുവിൽ കര്‍ഷക സമരക്കാർക്കു നേരെ നാലംഗ സംഘം വെടിയുതിര്‍ത്തയായി റിപ്പോര്‍ട്ട്. 07/03/21 ഞായറാഴ്ച രാത്രിയാണ് വെടിവെയ്പ്പ് നടന്നത്. ഒരു പഞ്ചാബ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയ നാലംഗ സംഘം കര്‍ഷകര്‍ക്കുനേരെ മൂന്ന് റൗണ്ട് വെടിവെയ്പ്പ് നടത്തിയെന്നാണ് സൂചന. അക്രമികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു. വെടിവെയ്പ്പില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയിലെ സോനിപ്പത്തിലെ ടിഡിഐ ഷോപ്പിംഗ് മാളിന് സമീപമാണ് സംഭവം നടന്നത്.
അക്രമികളെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ഞങ്ങള്‍ പഞ്ചാബികളാണെന്ന് സ്വയം പരിചയപ്പെടുത്തി വെടിവെയ്പ്പ് ആരംഭിച്ചു. യുവാക്കളെത്തിയത് ചണ്ഡിഗഡില്‍ നിന്നാണെന്നാണ് പൊലീസിന്റെ പക്കലുള്ള പ്രാഥമിക വിവരം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരേയും അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തേയും ഭയപ്പെടുത്താനും അവര്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കാനും ലക്ഷ്യമിട്ടാണ് അക്രമികളെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച പഞ്ചാബില്‍ നിന്ന് കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ യുവാക്കളെത്തിയതിൽ അസഹിഷ്ണുതയുള്ള ചിലരാകാം അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
ഞായറാഴ്ച്ച രാത്രിയിലെ ലഭ്യമായ സിസിടിവി ദൃശ്യങ്ങളെല്ലാം ഹരിയാന എസ്എച്ചഒ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. അക്രമികളുടെ തോക്കില്‍ നിന്നും തെറിച്ചുവീണ ബുള്ളററുകളും പൊലീസ് കണ്ടെടുത്തതായാണ് വിവരം. അക്രമികള്‍ സഞ്ചരിച്ച വാഹനത്തിനായുള്ള തെരച്ചിലും ആരംഭിച്ചുകഴിഞ്ഞു.

