റഷ്യയില്‍ പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നു: ലോകത്ത് ആദ്യം

മോസ്‌കോ: പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്ന ലോകത്തെ ആദ്യ സംഭവം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ശാസ്ത്രജ്ഞരാണ് എച്ച്5എന്‍8 എന്ന പക്ഷിപ്പനി വകഭേദം മനുഷ്യനില്‍ കണ്ടെത്തിയത്. സംഭവം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി കണ്‍സ്യൂമര്‍ ഹെല്‍ത്ത് വാച്ച്‌ഡോഗ് റോസ്‌പോട്രെബ്‌നാഡ്സര്‍ മേധാവി അന്ന പോപോവ പറഞ്ഞു.എന്നാല്‍, മനുഷ്യരില്‍ നിന്നും വൈറസ് പകരുന്നതിന്റെ ലക്ഷണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തെക്കന്‍ റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെക്ടര്‍ ലാബിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച ശാസ്ത്രജ്ഞര്‍ വേര്‍തിരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായും പോപോവ വ്യക്തമാക്കി.തെക്കന്‍ റഷ്യയില്‍ ഡിസംബറില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.പക്ഷിപ്പനി ബാധിച്ച ജീവനക്കാര്‍ക്ക് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഫാമിലെ വളര്‍ത്തുപക്ഷികളില്‍ നിന്നാണ് ഇവര്‍ക്ക് പക്ഷിപ്പനി പടര്‍ന്നതെന്നാണ് അനുമാനിക്കുന്നത്.ഇപ്പോള്‍ മനുഷ്യനില്‍ കണ്ടെത്തിയ എച്ച്5എന്‍8 റഷ്യയിലും യൂറോപ്പിലും ചൈനയിലും പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, വളര്‍ത്തുപക്ഷികളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ, എച്ച്5എന്‍1, എച്ച്7എന്‍9, എച്ച്9എന്‍2 എന്നീ ഗണത്തില്‍പെട്ട് പക്ഷിപ്പനികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →