ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷങ്ങളുടെയും അതിന് ശേഷമുണ്ടായ പൊലീസ് നടപടികളുടേയും പശ്ചാത്തലത്തിൽ കർഷക സമരത്തിൽ നേരിട്ട് ഇടപെടാനുളള ആലോചനയുമായി പ്രതിപക്ഷ പാർട്ടികൾ. സമരത്തിലിറങ്ങിയ സമാജ് വാദി പാർട്ടിയും ആർഎൽഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി.
അതേസമയം, സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. വ്യാഴാഴ്ച (28/01/21) വൈകിട്ടോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമരപ്പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെത്തി.
രാത്രി പതിനൊന്നു മണിക്ക് മുമ്പ് സമരവേദി ഒഴിയണമെന്നായിരുന്നു ഇവരുടെ നിർദേശം. സമര പന്തലിൽ നോട്ടീസ് പതിച്ചു. പ്രദേശത്തുണ്ടായിരുന്ന സിസിടിവകൾ പൊലീസ് അഴിച്ചുമാറ്റി. ഇതോടെ കർഷകരോട് സമരപന്തലിന് അടുത്തെത്താൻ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഹരിയാന പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ നിന്നായുള്ള കൂടുതല്‍ കര്‍ഷകര്‍ ഗാസിപ്പൂരിലേക്ക് എത്തി.
തുടര്‍ന്ന് കടുത്ത നടപടി വേണ്ടെന്ന് വെച്ച് ജില്ലാ ഭരണകൂടവും പൊലീസും കേന്ദ്രസേനയും വെളളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മടങ്ങുകയായിരുന്നു. അതിർത്തി ഒഴിപ്പിക്കണമെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും വിവാദ നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.

