പദ്ധതി തുകയില്‍ പകുതിയും ചെലവഴിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍

മലപ്പുറം: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെ നടപ്പുവര്‍ഷത്തെ പദ്ധതിതുകയില്‍ പകുതിപോലും ചെലവഴിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍. 2020-21 വര്‍ഷത്തേക്ക് വിലയിരുത്തിയിരുന്ന 7,275 കോടി രൂപയില്‍ ഇന്നലെ വരെ ചെലവഴിച്ചിട്ടുളളത് 3,756 രൂപ മാത്രം. 3,519 കോടി രൂപ ബാക്കി.

കോവിഡും, ട്രഷറികളില്‍ ബില്ല് പാസാകാതിരുന്നതും, തദ്ദേശ തെരഞ്ഞെടുപ്പും പദ്ധതികളുടെ വേഗം കുറച്ചിട്ടുണ്ട്. നിലവില്‍ ട്രഷറികളില്‍ ബില്ല് മാറി കിട്ടുന്നുണ്ട്. പുതിയ ഭരണ സമിതികള്‍ അതിവേഗം നടപടിയെടുത്തില്ലെങ്കില്‍ കോടികള്‍ പാഴാകും. മുന്‍ഭരണ സമിതി സമര്‍പ്പിച്ച പദ്ധതികളില്‍ ഈ മാസം 25നകം ഭേദഗതി വരുത്തി ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാനാവും. അതേസമയം 2021-22 വര്‍ഷത്തേക്കുളള പദ്ധതികള്‍ ഫെബ്രുവരി 21 നകം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമേ പദ്ധതി രൂപീകരണം സാധ്യമാവൂ.

ഫണ്ട് ചെലവഴിക്കുന്നതില്‍ കോര്‍പ്പറേഷനുകളാണ് പിന്നില്‍. 1129 കോടി രൂപ വകയിരുത്തിയപ്പോള്‍ ചെലവഴിച്ചത് വെറും 386 കോടി മാത്രം. 34.23 ശതമാനം. കൊല്ലം കോര്‍പ്പറേഷനാണ് ഏറ്റവും പിന്നില്‍ 158 കോടിയില്‍ ചെലവിട്ടത് 37 കോടിമാത്രം. 23.78 ശതമാനം. കോഴിക്കോടാണ് മുന്നില്‍ 42.89 ശതമാനം.

239 പഞ്ചായത്തുകള്‍ പകുതി തുക പോലും ചെലവഴിച്ചില്ല .പാലക്കാട് നെല്ലിയാമ്പതിയാണ് ഏറ്റവും പിന്നില്‍ 16.33 ശതമാനം. കാസര്‍കോട്ടെ ഈസ്റ്റ് എളേരിയാണ് മുന്നില്‍. 88.11 ശതമാനം. 87 മുനിസിപ്പാലിറ്റികളില്‍ 29 എണ്ണവും പകുതിയില്‍ താഴെ തുക മാത്രമാണ് ചെലവഴിച്ചത്. 67.29 ശതമാനവുമായി കുന്നകുളം മുന്നിലാണ് . 10.51 ശതമാനവുമായി മലപ്പുറം ഏറ്റവും പിന്നിലും. ബ്ലോക്ക് പഞ്ചായത്തുകളില്‍ കിളിമാനൂരാണ് ഏറ്റവും പിന്നില്‍. 35.49 ശതമാനം. കൊല്ലത്തെ മുഖത്തലയാണ് 83.73 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നത്. പഞ്ചായത്തുകളില്‍ തൃശൂരാണ് മുന്നില്‍. 63.91 ശതമാനം. വയനാട് പിന്നിലും 44.25 ശതമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →