തിരുവനന്തപുരം: സംസ്ഥാന എന്‍സിപി പിളരുമെന്ന് ഏറെക്കുറേ ഉറപ്പായി. മന്ത്രി എ. കെ. ശശീന്ദ്രനുമായും മാണി സി. കാപ്പനുമായും മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ച നടത്തിയെങ്കിലും പാലാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് മാണി സി. കാപ്പന്‍ തയ്യാറായില്ല. എൽ ഡി എഫ് വിടാനുള്ള മാണി സി. കാപ്പന്‍ വിഭാഗത്തിന്റെ തീരുമാനം ഉടനുണ്ടാവുമെന്നാണ് സൂചന.
പാലാ സീറ്റിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ഉറപ്പു വേണമെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍. എ. കെ. ശശീന്ദ്രനെയും മാണി സി. കാപ്പനേയും മുഖ്യമന്ത്രി വെവ്വേറെ കണ്ടെങ്കിലും ഫലമുണ്ടായില്ല. പാലാ വിട്ടു നല്‍കി ഒത്തു തീര്‍പ്പിനില്ലെന്ന് മാണി സി. കാപ്പന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ കാപ്പനും ശശീന്ദ്രനും അരമണിക്കൂറിലേറെ ചര്‍ച്ച നടത്തി.
പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി വിടണമെന്ന കാപ്പന്റെ അഭിപ്രായത്തോട് ശശീന്ദ്രന്‍ യോജിച്ചില്ല. 12/01/21 ചൊവ്വാഴ്ച കാണാമെന്നും സുപ്രധാന തീരുമാനം അറിയിക്കാമെന്നും കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുന്നണി മാറ്റക്കാര്യമാണോ ഇതെന്ന് വ്യക്തമല്ല. കാരണം അവസാന അനുരഞ്ജന ശ്രമത്തിനായി എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. നാലു സീറ്റിലും എന്‍സിപി മത്സരിക്കുമെന്നും 12/01/21 ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന്‍ മാസ്റ്റർ പറഞ്ഞു.
ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്നാണ് ഇരു വിഭാഗവും അവകാശപ്പെടുന്നത്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ തീരുമാനമാണ് ഇനി നിര്‍ണായകം. പാര്‍ട്ടിയിലെ ശക്തി തെളിയിക്കാനും പരമാവധി പേരെ ഒപ്പം നിര്‍ത്താനും ഇരുവിഭാഗങ്ങളും ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത് തുടരുകയാണ്.

