ആലപ്പുഴ: ഇടതുമുന്നണിയുടെ മുൻ എം.പി.ഡോ.കെ.എസ് മനോജ് യു ഡി എഫ് കുപ്പായത്തിൽ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. സ്ഥാനാർത്ഥിയായി പരിഗണിക്കാമെന്ന് ചില യുഡിഎഫ് നേതാക്കൾ ഡോ. മനോജിന് ഉറപ്പു നൽകിയതായി റിപ്പോർട്ടുണ്ട്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചതായും സൂചനയുണ്ട്.
2004 ൽ ആലപ്പുഴയിൽ നിന്നും സിറ്റിങ് എം പിയായിരുന്ന വി എം സുധീരനെ പരാജയപ്പെടുത്തിയാണ് കെ എസ് മനോജ് പാർലമെൻ്റിലേക്കെത്തുന്നത്. വി.എം സുധീരൻ എന്ന പേരുള്ള ഒരു അപരനും മത്സര രംഗത്തുണ്ടായിരുന്നു. അപരൻ നേടിയ വോട്ടുകളാണ് സുധീരൻ എന്ന അതികായനെ വീഴ്ത്തിയത് എന്നും റിപ്പോർട്ടുണ്ടായിരുന്നു.
2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിനോട് തോറ്റ കെ എസ് മനോജ് പിന്നീട് സി പി എമ്മുമായി അകന്നു. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളായിരുന്നു ഈ അകൽചയ്ക്കു കാരണം. 2011 ൽ യു ഡി എഫ് ടിക്കറ്റ് നൽകാൻ ഒരുങ്ങിയെങ്കിലും സുധീരൻ്റെ എതിർപ്പു മൂലം അതുണ്ടായില്ല. തുടർന്ന് 8 വർഷം പ്രവാസിയായി കഴിഞ്ഞ ശേഷമാണ് ഡോ.മനോജ് വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത്.

