കൊച്ചി: പണം ലഭിക്കേണ്ടവര്‍ ഇന്നുരാവിലെ വീട്ടിലെത്താനായിരുന്നു പെരുമ്പാവൂരിലെ ചേലാമറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ബിജു കടക്കാരോടെല്ലാം പറഞ്ഞിരുന്നത്. ഡിസംബര്‍ 31ന് അകം പണം നല്‍കാമെന്നായിരുന്നു വാക്ക്. വാക്കുവാലിക്കാന്‍ കഴിയാതെ വന്നതോടെ കുടുംബം ഒന്നാകെ ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്ത് വീട്ടില്‍ പത്മനാഭന്റെ മകന്‍ ബിജു(46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39), മകള്‍ ആദിത്യ(15) മകന്‍ അര്‍ജുനന്‍(13) എന്നിവരാണ് വീടിനകത്ത് രണ്ടുകയറുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഹാളിലെ ഹുക്കില്‍ പിതാവും മകനും, ബെഡ് റൂമിലെ ഹുക്കില്‍ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാ ക്കിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ഇയാള്‍ക്ക് ലക്ഷങ്ങളുടെ കടം ഉണ്ടായിരുന്നു. വീടിന്റെ ചുമരില്‍ മൂന്നുസ്ഥലങ്ങളില്‍ തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാന്‍ അനുവദിക്കരുത് എന്ന് എഴുതി വച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തും.