പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും വിവാഹ പ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി

ഛണ്ഡിഗഡ്: വിവാഹപ്രായമായില്ലെങ്കിലും പതിനെട്ട് വയസ് പൂർത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച്‌ താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. ജസ്റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

യുവതീ യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമമനുസരിച്ച്‌ ഒരുമിച്ച്‌ ജീവിക്കാന്‍ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി.

19കാരിയും 20കാരനും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
മാതാപിതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്നും ഒരുമിച്ച്‌ താമസിക്കാന്‍ അനുവദിക്കണമെന്നും ആരോപിച്ചാണ് പരാതി നൽകിയത്.

പ്രായപൂര്‍ത്തിയായ മക്കള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ല. അവര്‍ക്ക് ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍’ ജീവിക്കാമെന്നും കോടതി വ്യക്തമാക്കി ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്.
ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് തീരുമാനിക്കാൻ കഴിയില്ല. വ്യക്തികൾക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്നും കോടതി പറഞ്ഞു

യുവതിയും യുവാവും നല്‍കിയ ഹര്‍ജ്ജിയില്‍ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഫത്തേഗഡ് സാഹിബ് സീനിയര്‍ പൊലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.

19 കാരനായ പെണ്‍കുട്ടിയും 20 കാരനായ യുവാവും തമ്മിലുള്ള പ്രണയബന്ധം വീട്ടുകാർ അറിഞ്ഞതോടെ രൂക്ഷമായ എതിർപ്പ് നേരിടേണ്ടി വന്നു. തുടർന്ന് 20 – 12 – 2020 ന് പെണ്‍കുട്ടി വീട് വിട്ടിറങ്ങി യുവാവിനൊപ്പം താമസം തുടങ്ങി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പെണ്‍കുട്ടിയും യുവാവും കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →