ജിജി കെ ഫിലിപ്പ്‌ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

കട്ടപ്പന: ഇടുക്കിയുടെ സ്വന്തം സാസ്‌കാരിക  നായകന്‍ ജിജി കെ ഫിലിപ്പ്    30-12-2020 ബുധനാഴ്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായി  സത്യപ്രതിജ്ഞ ചെയ്തു.  ഇടുക്കി പാമ്പാടും പാറ ഡിവിഷനില്‍ നിന്നും സി.പി. ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ്  ജിജി കെ.ഫിലിപ്പ് . രാജാക്കാട് ഡിവിഷനില്‍ നിന്ന് മത്സരിച്ച വിജയിച്ച എം.ടി ഉഷാകുമാരിയാണ് വൈസ് പ്രസിഡന്‍റ്. തുടര്‍ന്നുളള രണ്ടുവര്‍ഷം സിപിഎംനും അവസാന വര്‍ഷം കേരളാ കോണ്‍ഗ്രസിനുമാണ് പ്രസി ഡന്‍റ് സ്ഥാനം.
കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് മുന്‍  വൈസ് പ്രസിഡന്‍റായിരുന്ന ജിജികെ ഫിലിപ്പിന്  തന്‍റെ   മൂന്ന് പതിറ്റാണ്ട്  നീളുന്ന രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ കറപുരളാത്ത പ്രവര്‍ത്തനത്തിന്‌ ലഭിച്ച  അംഗീകാരമാണ്   ഈ സ്ഥാനലബ്ധി.  ജില്ലയിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയായ ജിജികെ ഫിലിപ്പ്‌ കവി പ്രഭാഷകന്‍. കര്‍ഷകന്‍, അദ്ധ്യാപകന്‍, തുടങ്ങിയ മേഖലകളിലെല്ലാം തന്‍റേതായ കയ്യൊപ്പ്  ചാര്‍ത്താന്‍ ‌ കഴിഞ്ഞിട്ടുളള വ്യക്തി കൂടിയാണ്.           
മണ്ണില്‍ അദ്ധ്വാനിക്കുന്നവന്‍റെ  വ്യഥകള്‍ നന്നായി അറിയാവുന്ന ഒരു തികഞ്ഞ കര്‍ഷകന്‍. ഒരുവിളിക്കപ്പുറത്ത്‌ എപ്പോഴും കൂടെയുണ്ടാവുമെന്നുറപ്പുളള രാഷ്ടീയ പ്രവര്‍ത്തകന്‍. എല്ലാറ്റിലുമുപരി വികസന സ്വപ്‌നങ്ങള്‍ക്ക് സമഗ്രവും വിശാലവുമായ കാഴ്‌ചപ്പാടുളള വ്യക്തിയെന്ന നിലയില്‍ ഈ സ്ഥാനത്തിന്‌ തികച്ചും അര്‍ഹന്‍‌. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ജിജി ചങ്ങനാശ്ശേരി എസ്‌ബി കോളേജില്‍ നിന്നും ആണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം മികച്ച കര്‍ഷകന്‍  കൂടിയാണ്‌.
സിപിഐ ജില്ലാ കമ്മറ്റി അംഗം, പാര്‍ട്ടിയുടെ സാസ്‌കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ ജില്ലാ സെക്രട്ടറി തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെക്കുന്നത്‌. അതുപോലെ തന്നെ ജില്ലയിലെ മികച്ച പ്രഭാഷകരില്‍ ഒരാളാണ്‌ ജിജി കെ ഫിലിപ്പ്‌ .അത്ഭുതങ്ങളുടെ ചാവുകാലം എന്ന കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു.

ഇടുക്കി ജില്ലയിലെ ചെല്ലാര്‍കോവിലില്‍ താമസിക്കുന്ന അദ്ദേഹം നളന്ദ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ നടത്തുന്നു. ഭാര്യ ബിന്ദു സ്‌കൂളിന്‍റെ  എച്ച്.എം ആണ്‌. ഇരട്ടകള്‍ ഉള്‍പ്പടെ മൂന്ന്‌ പെണ്‍കുട്ടികള്‍. അവര്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികളാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →