കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാൻ്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടു.
അഞ്ച് ദിവസത്തേക്ക് ഇര്‍ഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടാണ് ഹൊസ്ദുര്‍ഗ് കോടതിയുടെ ഉത്തരവ്. 4-1-2021 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.
ഔഫ് റഹ്മാനെ കുത്തി വീഴ്ത്തിയ ഇര്‍ഷാദിനെ കസ്റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
മറ്റ് പ്രതികളെ കൂടി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താൻ കഴിയൂ.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പോലീസ് മുഴുവന്‍ പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തെളിവെടുപ്പ് ഉൾപ്പെടെ നടത്താന്‍ ലോക്കല്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലയ്ക്കുപയോഗിച്ച കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തേണ്ടതുണ്ട്.

