‘മണിക്കൂറുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളുടെ ഹൃദയത്തിലിടം നേടി അടയ്ക്ക രാജു ‘

തിരുവനന്തപുരം: 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഭയ കേസിൽ വിധി വന്നപ്പോൾ സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെയും മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസിനെയും കടത്തി വെട്ടി സോഷ്യൽ മീഡിയയിൽ താരമായത് കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവാണ്. ഒരു കാലത്ത് അല്ലറ ചില്ലറ മോഷണവുമായി ജീവിച്ച രാജു എന്ന മനുഷ്യനെ അക്ഷരാർത്ഥത്തിൽ കേരളം നെഞ്ചേറ്റി.

‘ഇനിയാരും അദ്ദേഹത്തെ അങ്ങനെ വിളിക്കരുത്, അധികാരത്തിനും പണത്തിനും പ്രലോഭനങ്ങൾക്കും മർദനത്തിനും മുന്നിൽ അടിപതറാത്ത ആ മനുഷ്യനെക്കാൾ എത്ര ചെറുതാണ് നമ്മൾ ‘ ഫെയ്സ് ബുക്കിൽ ഒരാൾ കുറിച്ചു.

“ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം , 3 സെന്റിലെ കുടിലിൽ കിടക്കുന്ന രാജുവിനെ പോലെ ഇന്ന് സമാധാനം അനുഭവിക്കുന്ന വേറെയാരുണ്ട് ഭൂമിയിൽ ” വേറൊരാൾ കുറിച്ചു.

‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷേ രാജുവിനെ ‘കള്ളൻ’ എന്ന് വിളിക്കാമാ യിരിക്കും, സത്യത്തിൽ രാജു വിശുദ്ധനാണ്… സല്യൂട്ട്’ യാക്കോബായ സഭ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. വിധി വന്നയുടൻ രാജു നടത്തിയ പ്രതികരണവും സോഷ്യൽ മീഡിയ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.

”ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്. എന്നെ വിലയ്ക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ കോളനിയിലാ കിടക്കുന്നത്. എന്‍റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാ”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →