ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനു ജെ എന്‍ യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ശരി വെച്ച് ഡല്‍ഹി കോടതി.
ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്കു സമീപം നടന്ന പരിപാടിക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ചുമത്തിയ കേസിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ നടപടി.
രാജ്യദ്രോഹം, മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രമാണ് ശരിവെച്ചത്.
യുഎപിഎയിലെ 13-ാം വകുപ്പ് പ്രകാരം ഷർജീൽ ഇമാമിനെതിരേ
നേരത്തേ കുറ്റം ചുമത്തിയിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ ഇസ് ലാമിയ്യ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഷര്‍ജീല്‍ ഇമാം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നായിരുന്നു ഡൽഹി പോലിസിന്റെ ആരോപണം.
കേന്ദ്രത്തോട് വിദ്വേഷം, അവഹേളനം, അസംതൃപ്തി എന്നിവ ഉളവാക്കുന്ന പ്രസംഗങ്ങള്‍ ഇമാം നടത്തിയെന്നും ഇത് അക്രമത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
2019 ഡിസംബര്‍ 13 ന് ജാമിഅ മില്ലിയ ഇസ്‌ലാമിയയിലും ഡിസംബര്‍ 16ന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഇമാമിനെ അറസ്റ്റ് ചെയ്തു.
2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ സംഘടിപ്പിക്കുകയും ദേശീയപാതകള്‍ തടയണമെന്നും അതുവഴി സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തണമെന്നും ഇമാം പ്രസംഗിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്.
എന്നാൽ ഷർജീലിനെതിരേ യുഎപിഎ ശരിവയ്ക്കുന്നത് നീട്ടിയിരുന്നു. പിന്നീട് ഡല്‍ഹി പോലിസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്താന്‍ അനുമതി നല്‍കുന്നതെന്ന് ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി.

