ജയ് ശ്രീറാം ഫ്‌ളക്‌സ്; പൊലീസ് കേസെടുത്തു, സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.

സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേര്‍ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു.

തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപനം നടന്ന ബുധനാഴ്ച(16/12/20) യായിരുന്നു സംഭവം. നഗരസഭാ ഭരണം നിലനിർത്തിയതിൻ്റെ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →