എസ്.വി പ്രദീപിന്റെ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.

അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സംഭവം നടക്കുന്ന സമയത്ത് ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചാണ് പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വണ്‍വേയിലൂടെ ഓടിച്ചിരുന്ന പ്രദീപിന്റെ വാഹനത്തെ ഇടിച്ച ടിപ്പർ ലോറി നിർത്താതെ പോവുക യായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദീപിനെ ഇടിച്ചിട്ട ടിപ്പർ ലോറി കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.

അതേസമയം പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രദീപിന് നേരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. നിലവില്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →