ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി കോൺഗ്രസ്സും ഇടതു പാർട്ടികളും രംഗത്തു വന്നു.
കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവുകളിൽ പോരാടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന് തറക്കല്ലിടുന്ന തിരക്കിലായിരുന്നുവെന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
“ പുതിയ പാർലമെന്റ് മന്ദിരത്തിന് അടിത്തറ പാകിയത് ഒരു ലിബറൽ ജനാധിപത്യത്തിന്റെ അവശിഷ്ടങ്ങളിലാണ്,” മുൻ ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു.
ദിവസം മൂന്ന് നേരം ഭക്ഷണം ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിന് മനുഷ്യരുള്ള ഒരു രാജ്യത്ത് ഇത്രയും വലിയ വിഭവ ധൂർത്ത് നടത്തുന്നതിന് എന്ത് ന്യായീകരണമാണുള്ളത് എന്ന് സി പി എം ചോദിച്ചു. കോവിഡ് വാക്‌സിനിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല, ജോലികൾ നഷ്ടപ്പെടുന്നവരും കർഷകരും തെരുവിലാണ് ഇങ്ങനെ ഒരു സമയത്ത് പുതിയ പാർലമെന്റ് കെട്ടിടത്തെ “വിഭവങ്ങളുടെ വലിയ പാഴാക്കൽ” എന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. ഇത്തവണ മോദിയുടെ മുൻഗണന ഇതാണോ, എന്നും യെച്ചൂരി ചോദിച്ചു.

