ലണ്ടന്‍: കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടാൻ വികസിപ്പിച്ച ഫൈസർ വാക്സിൻ ലോകത്ത് ആദ്യമായി സ്വീകരിച്ചത് യുകെയില്‍ 90കാരി മാര്‍ഗ്രറ്റ് കീനാന്‍.
ഒരു വർഷമായി ലോകമൊട്ടാകെ വിറപ്പിക്കുന്ന കോവിഡിനെതിരേയുള്ള ബ്രിട്ടൻ്റെ വാക്സിൻ ജനങ്ങൾക്കിടയിൽ വിതരണം തുടങ്ങി.
തനിക്ക് ലഭിച്ച ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമെന്ന് വാക്‌സിന്‍ സ്വീകരിച്ചതിനെപ്പറ്റി തൊണ്ണൂറ്റിയൊന്നിലേക്കു കടക്കുന്ന മാര്‍ഗ്രറ്റ് പ്രതികരിച്ചു. ഈ മാസം അവസാനത്തോടെ നാലു ദശലക്ഷം വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ബ്രിട്ടൻ പ്രതീക്ഷിക്കുന്നത് . ഇനിയുള്ള ആഴ്ചകളില്‍ 800,000 ഡോസ് ഫൈസര്‍ വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ യുകെയില്‍ നല്‍കുന്നത്. .
കോവിഡ് ബാധ ഏല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള വിഭാഗത്തിനാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. 80 വയസിനു മുകളില്‍ പ്രായമുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുക.
പൂര്‍ണ്ണ രോഗപ്രതിരോധശേഷി ലഭിക്കുന്നതിനായി രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കണം. ആദ്യ വാക്‌സിനെടുത്ത ശേഷം പന്ത്രണ്ടു ദിവസത്തിനുശേഷമാണ് രോഗപ്രതിരോധം ലഭിക്കുക. 21 ദിവസം കഴിയുമ്പോള്‍ രണ്ടാമത്തെ വാക്‌സിന്‍ നല്‍കണം. 28 ദിവസം പിന്നിടുമ്പോള്‍ പൂര്‍ണ്ണ രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നും ഫൈസർ കമ്പനി വക്താക്കൾ പറയുന്നു

