തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാര്‍ (47)നാണ് വെട്ടേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് പോയതിനു ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബൈജുവിനും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തി ബി.ജെ.പിയില്‍ ചേര്‍ന്നതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.