ന്യൂഡൽഹി: കർഷകർ പ്രക്ഷോഭം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
ഹൈദരാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം. എന്നാൽ സന്ധിചർച്ചകൾക്കായുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം കർഷകർ തള്ളിയിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന ഹൈവേകളിൽ ആയിരക്കണക്കിന് കർഷകര്‍ നടത്തി വരുന്ന പ്രതിഷേധം തുടരും. പുതിയ കാർഷിക നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷക യൂണിയൻ നേതാക്കൾ അറിയിച്ചിട്ടുണ്ട്.
പ്രധാന ഹൈവേകൾ അടക്കം തടഞ്ഞ് സർക്കാർ നിർദേശിച്ച സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 ഡിസംബർ മൂന്നിന് മുമ്പായി തന്നെ ചർച്ചകൾ നടത്തി എല്ലാം പരിഹരിക്കാം എന്നായിരുന്നു അറിയിച്ചത്. ഉപാധികളോട് കൂടിയുള്ള ഈ സന്ധി ചർച്ച വേണ്ടെന്നാണ് കർഷകരുടെ നിലപാട്.
കർഷക പ്രക്ഷോഭത്തിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആരോപിച്ചിരുന്നു. കൂടുതൽ വ്യക്തത വന്നശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പുറകേയാണ് പ്രക്ഷോഭത്തിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയപ്രേരണയുണ്ടെന്ന് തോന്നുന്നില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയത്.



