കൊച്ചി: മലങ്കര സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ച് യാക്കോബായ വിഭാഗം. പള്ളി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ പ്രധാന ആവശ്യം.
സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു.
പള്ളികള്‍ ഏറ്റെടുക്കുന്നത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യാക്കോബായ സഭ സമര പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍മാറിയതിന് പിന്നാലെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ചതിയിലൂടെയും വഞ്ചനയിലൂടെയും ഓര്‍ത്തഡോക്‌സ് സഭ പള്ളി ഏറ്റെടുക്കുകയാണെന്നാണ് യാക്കോബായ സഭയുടെ ആരോപണം. പള്ളികള്‍ക്ക് മുന്നിലെ സമരത്തോടൊപ്പം തന്നെ സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സമരം നടത്താന്‍ സഭാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

