ന്യൂഡൽഹി: കൊവിഡ് വാക്‌സിനെത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വിതരണം ചെയ്യാനാകില്ലെന്ന് സർക്കാർ. 18 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ആദ്യം വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാകില്ലെന്നാണ് വിലയിരുത്തല്‍. ഇരുവിഭാഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇരുവിഭാഗങ്ങള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച തീരുമാനം വാക്‌സിന്‍ വിതരണത്തിന്റെ ഒന്നാംഘട്ടത്തിന് ശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നാണ് സൂചന.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും ഉടന്‍ നല്‍കാനാവില്ലെന്ന് പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട് . കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.
ജനുവരി- ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍- മെയ് മാസത്തില്‍ നൂറ് ദശലക്ഷത്തിന് മേല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും എന്നാണ് കണക്കൂകൂട്ടല്‍. പിന്നീട് വരുന്ന ഘട്ടങ്ങളില്‍ ഉത്പാദം വര്‍ധിപ്പിക്കാനാണ് നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്.

