ന്യൂഡൽഹി: കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിന് അനുവാദം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇത് സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സംസ്ഥാനം വിദേശത്തുനിന്നു പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു തങ്ങളുടെ പരിശോധനാ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്ത മാക്കി.
കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് മസാലബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ട്. 2018 ജൂൺ 1 ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവ ഫെമ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾക്ക് മസാലാ ബോണ്ട് ഇറക്കാൻ അവസരം നൽകുന്നുണ്ട്. ഈ വ്യവസ്ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്ഥാനത്തിൽ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാൻ അനുവാദം നൽകിയിരുന്നു.
കിഫ്ബിയുടെ വിദേശ വായ്പാ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മസാലാ ബോണ്ടിന്റെ വിവരങ്ങള്‍ ആരാഞ്ഞ് നേരത്തെ ആര്‍ബിഐക്ക് കത്തെഴുതിയിരുന്നു. കിഫ്ബിയെക്കുറിച്ചു കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോടു നേരത്തെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനു നല്‍കിയ മറുപടിയിലും ഫെമ പ്രകാരം നല്‍കിയ അനുമതിയെക്കുറിച്ചു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

