കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ബുധനാഴ്ച (18/11/20) രാവിലെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അർബുദ ചികിത്സയിലാണെന്ന് ലേക്ഷോര് ആശുപത്രിയിലെ ഡോക്ടര്‍ വെളിപ്പെടുത്തി.
അദ്ദേഹത്തെ പരിശോധിക്കുന്ന പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ.ഗംഗാധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലാണെന്നും പുറത്ത് കൊണ്ടുപോയാല്‍ അദ്ദേഹത്തിന് അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ വിജിലൻസിനെ അറിയിച്ചു.
രോഗവിവരം ഡോക്ടർമാരുമായി ചർച ചെയ്ത വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ മള്‍ട്ടിപ്പിള്‍ മൈലോമ ബാധിതനാണ് ഇബ്രാഹിം കുഞ്ഞെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വൈറ്റ് ബ്ലഡ് സെല്സിന്റെ കൗണ്ട് വളരെയേറെ കുറവാണെന്നും ഈ അവസ്ഥയില്‍ നിലവില്‍ തുടരുന്ന ചികിത്സ കൊടുക്കാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തെ കൊണ്ടുപോകാമെന്നും ഡോക്ടര്‍മാര്‍ വിജിലന്‍സ് സംഘത്തോട് പറഞ്ഞിരുന്നു.
കൗണ്ട് കുറയുമ്പോള്‍ രക്തം നല്കി മരുന്നുകളുടെ സഹായത്തോടെ കൗണ്ട് കൂട്ടുക എന്നതാണ് ചികിത്സ. പ്രായാധിക്യം കാരണം ട്രാന്സ്പ്ലാന്റേഷന് അടക്കമുള്ള ചികിത്സയൊന്നും സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു.
ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിച്ചിരുന്നെങ്കിലും എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവില്‍ ചികിത്സ നല്‍കാനുള്ള അപര്യാപ്തത കണക്കിലെടുത്ത് വിജിലന്‍സ് തീരുമാനം മാറ്റുകയായിരുന്നു.

