റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാന്‍സ്‌ജെന്‍ഡറും ബംഗാളിയും ഭിക്ഷക്കാരിയുമൊക്കെ മോശം വാക്കുകളാണോ; ഗായിക സിതാര കൃഷ്ണകുമാര്‍ ചോദിക്കുന്നു

November 8, 2020 - 10:08 pm

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സിതാര കൃഷ്ണകുമാര്‍ വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിനുള്ളില്‍ കയറി കൂടിയ താരമാണ്. റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവ് ആയി എത്തി കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായി മാറാന്‍ സിതാര കൃഷ്ണകുമാറിന് സാധിച്ചു. ഇപ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നവരോട് അങ്ങനെ ചെയ്യരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് സിത്താര.

മകളോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രത്തിന് താഴെ വന്ന മോശം കമന്റുകള്‍ തന്നെ വളരെ വേദനിപ്പിച്ചുവെന്നും അതിനാലാണ് ഇക്കാര്യം പറയാനായി വന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള തന്റെ വീഡിയോയിലൂടെ സിതാര പറയുന്നു. ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരോട് ദേഷ്യം ഉള്ളില്‍ വച്ചല്ല ഞാന്‍ സംസാരിക്കുന്നത് എന്നും, ഇത്തരത്തില്‍ പെരുമാറരുതെന്നുള്ളത് എന്റെ അപേക്ഷയായി കാണണം എന്നും താരം പറയുന്നു. കൃത്രിമമായ രീതിയില്‍ നന്നായി ഒരുങ്ങി ഇരിക്കുമ്പോള്‍ നല്ല കമന്റുകളും സ്വന്തമായ, യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മോശം കമന്റുകളും വരുന്നത് വല്ലാത്ത വിരോധാഭാസമാണെന്നും സിതാര കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പാട്ടുകള്‍ പാടി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക് ലൈവില്‍ എത്തുന്നതിനും വിമര്‍ശിക്കുന്നവര്‍ക്കു താരം നല്‍കി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ലഭിച്ച കമന്റുകളില്‍ ചിലത് ഇങ്ങനെയാണ് “ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും,’ പാട്ടുപാടാതെ പോയിരുന്നു പ്രാര്‍ത്ഥിക്കൂ’, ലോകം മുഴുവന്‍ പ്രശ്‌നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട്.

ഒന്നു പറയട്ടെ സുഹൃത്തേ, നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കയറാമെങ്കില്‍, കമന്റ് ഇടാമെങ്കില്‍, ട്രോളുകള്‍ കണ്ടു ചിരിക്കാമെങ്കില്‍, സിനിമ കാണാമെങ്കില്‍, പുസ്തകം വായിക്കാമെങ്കില്‍ ഞങ്ങള്‍ പാടുക തന്നെ ചെയ്യും. ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല, കലാകാരന്മാര്‍ മിക്കവരും മാസശമ്പളക്കാരല്ല, ദിവസക്കൂലിക്കാരാണ്! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ, പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാല്‍ പിന്നെ ഒരു തരി വെളിച്ചം ഇല്ല, ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട കൂട്ടര്‍ കലാകാരന്മാര്‍ തന്നെയാവും.

എല്ലാവരും സൗഖ്യമായി, എല്ലാവരും ജോലികള്‍ തുടങ്ങി എന്നുറപ്പായ, ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ! ഈ സത്യവും, ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാള്‍, വരുമാനത്തേക്കാള്‍ പ്രധാനപ്പെട്ടതായി കലാകാരന്മാര്‍ കരുതുന്ന ചിലതുണ്ട് നില്ക്കാന്‍ ഒരു വേദി, മുന്നില്‍ ഇരിക്കുന്ന ആസ്വാദകര്‍, ഒരു നല്ല വാക്ക്, ഒരു കയ്യടി, നന്നായി ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം! ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും, ഡോക്ടര്‍മാരും, ഇതാ ഇന്ന് സര്‍ക്കാരുകളും എല്ലാം ഓര്‍മിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച്, അവ അതിജീവിക്കേണ്ട മാര്‍ഗങ്ങളില്‍ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ്! അതിനാല്‍ ഞങ്ങള്‍ പാട്ടും കൂത്തും നടത്തും, ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകള്‍ക്ക് വേണ്ടി, പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും. പ്രാര്‍ത്ഥിക്കാന്‍ പറയുന്നവരോട്, ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാര്‍ത്ഥനയും അതിനാല്‍ ഉടലില്‍ ഉയിരുള്ളത്രയും നാള്‍ പാടും, ആടും, പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *