ചെന്നൈ: കൊവിഡിന്റെ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് ‘വെട്രിവേൽ യാത്ര’യുമായി മുന്നോട്ടു പോകാൻ ബി ജെ പി തീരുമാനം. യാത്രയിൽ നിന്നു പിന്നോട്ടില്ലെന്ന് തമിഴ്നാട് ബിജെപി ഘടകം വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ്- 19 വ്യാപന പശ്ചാത്തലത്തിൽ യാത്രക്ക് അനുമതി നൽകാവില്ലെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഒരു മാസം നീണ്ടു നിൽക്കുന്ന വെട്രിവേൽ യാത്രയുമായാണ് ബി ജെ പി മുന്നോട്ടു പോകുന്നത്.
മതപരമായ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. മാത്രമല്ല യാത്രയ്ക്ക് ഭഗവാൻ വേൽമുരുകന്റെ അനുമതിയുണ്ട്. അതിനാൽ വെട്രിവേൽ യാത്രാ തീരുമാനവുമായി മുന്നോട്ടു പോകാൻ പാർട്ടി കീഴ്ഘടകങ്ങളോടും അണികളോടും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എൽ മുരുകൻ ആഹ്വാനം ചെയ്തു.
വിദ്യാലയങ്ങൾ തുറക്കുവാൻ അനുമതി നൽകുമ്പോൾ വെട്രിവേൽ യാത്രയ്ക്കും അനുമതി നൽകുവാൻ സർക്കാർ സന്നദ്ധരാകണം. അനുമതി നൽകിയാൽ യാത്ര സമാധാനപരമായിരിക്കും. അല്ലെങ്കിൽ പ്രശ്നവൽക്കരിപ്പെടുന്ന യാത്രയാകുമെന്ന് ബിജെപി നേതാവ് എച്ച് രാജയും വ്യക്തമാക്കി.
പ്രധാനപ്പെട്ട ആറു മുരുഗ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ് യാത്ര. തിരുത്താണി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തിരുച്ചെന്തൂർ ക്ഷേത്രത്തിൽ വെട്രിവേൽ യാത്രക്ക് പര്യവസാനമെന്ന നിലയിലാണ് ബിജെപി ആസൂത്രണം ചെയ്തിട്ടുള്ളത്.

