തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും മടങ്ങി.
അനൂപ് മുഹമ്മദിന്റെതാണെന്ന പേരിൽ കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത് എന്നും വേറൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും ഇ.ഡി. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യറെനിറ്റയുടെ മാതാവ് മിനി പറഞ്ഞു.
“അവർ വന്നയുടൻ ബിനീഷിന്റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി ചുമ്മാ വലിച്ചു വാരിയിട്ടു. അവര്‍ക്കൊന്നും കിട്ടിയില്ല. അവര്‍ മെയിനായിട്ട് ഇവിടെ വന്ന് രാവിലെയും ഉച്ചക്കും ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം ഇതായിരുന്നു അവര്‍ ചെയ്തത്” എന്നും മിനി പറഞ്ഞു.
ഇത്രയും നേരം ഇവിടെയിരുന്നാല്‍ മീഡിയക്കാര് ഇവിടെ വലിയ പരിശോധന നടക്കുകയാണെന്ന് വിചാരിക്കുമെന്നും ഇവിടെ നിന്നും ഒന്നും കിട്ടിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പറയണമെന്നും താൻ ഇ.ഡി. ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചെന്നും മിനി പറഞ്ഞു. അതൊന്നും പറയാന്‍ പറ്റില്ലെന്നായിരുന്നു മറുപടി കിട്ടിയതെന്നും മിനി വിശദമാക്കി.

