ഇടുക്കി: ഇടുക്കിയിലെ സി.പി.എം. രക്തസാക്ഷിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന അനീഷ് രാജന്റെ മൃതദേഹം സംസ്കരിച്ച ശ്മശാനത്തിനെതിരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പാർടിയുടെ രക്തസാക്ഷിയെ സംസ്കരിച്ച ശ്മശാനത്തിനെതിരെ ബ്രാഞ്ച് സെക്രട്ടറി തന്നെ പരാതി നൽകിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്.
അനീഷ് രാജന്റെ മൃതദേഹം സംസ്‌കരിച്ച പാമ്പാടുംപാറ പഞ്ചായത്തിലെ കൗന്തിയിലുള്ള ശ്മശാനത്തിനെതിരെയാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കലക്ടര്‍ക്ക് പരാതി നല്‍കിയത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെയടക്കം 29 പെന്തക്കോസ്തു സഭാ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള കവുന്തി ശ്മശാനത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുള്ളതും വ്യത്യസ്ത സഭാംഗങ്ങളായ നിരവധി പേരെ അടക്കം ചെയ്തിട്ടുള്ളതുമാണ്. ഇവിടെയാണ് അനീഷ് രാജന്റെ മൃതദേഹവും സംസ്‌കരിച്ചിട്ടുള്ളത്. ഈ ശ്മശാനത്തിന്റെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി പരാതിയുമായി കലക്ടറെ സമീപിച്ചത്. വിഷയത്തില്‍ ശ്മശാന ഉടമകളായ സഭാ നേതൃത്വങ്ങളും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
അതേ സമയം ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കിയതിന് തൊട്ടു പിന്നാലെ, അനീഷ് രാജന്റെ രക്തസാക്ഷി മണ്ഡപത്തിന് വേണ്ടി പിരിച്ച 90 ലക്ഷം രൂപ എവിടെ പോയെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അനീഷ് രാജന്റെ കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം സംരക്ഷണമില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്.



