പാലക്കാട്: വാളയാറില്‍ മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. പിവിസി പൈപ്പിനകത്തും മേശയ്ക്കകത്തും അലമാരയ്ക്ക് മുകളിലും സൂക്ഷിച്ച പണമാണ് വിജിലൻസ് റെയ്ഡിൽ കണ്ടെടുത്തത്. ഏകദേശം 14,000 രൂപയോളം കണ്ടെടുത്തു.
പരിശോധന നടത്തിയ സമയത്ത് ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഓഫിസ് അസിസ്റ്റന്റും മാത്രമാണ് ജോലിയിൽ ഉണ്ടായിരുന്നത്. പരിശോധനാ സമയം വരെയുള്ള സർക്കാർ റവന്യൂ വെറും 17,000 രൂപയാണ്. എന്നാൽ ആ സ്ഥാനത്താണു കൈക്കൂലിയായി 14,000 രൂപയുണ്ടായിരുന്നത്. വിജിലൻസ് ഇൻസ്പെക്ടർ എം.ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

