തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസിലെ പ്രതിയാക്കിയത്. സി പി എമ്മിന്റെ രാഷ്ട്രീ യക്കളിക്ക് പൊലീസ് ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുകയാണ്. ഇത് ദൗർഭാഗ്യകരമാണെന്നും കുമ്മനം പറഞ്ഞു. പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന കമ്പനിയുടെ പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
21/10/20 ബുധനാഴ്ചയാണ് ആറന്മുള സ്റ്റേഷനില്‍ ഹരികൃഷ്ണന്‍ എന്നയാള്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ പി.എ. പ്രവീണും അടക്കമുള്ളവർക്കെതിരെ പരാതി നല്‍കിയത്.
പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് 28 ലക്ഷം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതി പ്രവീണാണ്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം രാജശേഖരൻ.
ആറന്മുള പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്.

