ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിയെ യോഗത്തിൽ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൂഡല്ലൂർ തെര്‍ക്കുതിട്ടെ പഞ്ചായത്തിലാണ് ദളിത് പഞ്ചായത്ത് പ്രസിഡന്റിനോട് ജാതി വിവേചനം കാട്ടിയത്. പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി സിന്ധുജയും വാര്‍ഡ് മെമ്പര്‍ സുകുമാറുമാണ് അറസ്റ്റിലായത്. കേസിൽ പ്രതിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജ് ഒളിവിലാണ്. പട്ടികജാതി, പട്ടിക വര്‍ഗ പീഡനത്തിനെതിരായ നിയമ പ്രകാരമാണ് കേസെടുത്തത്.
പരാതി ലഭിച്ചതോടെ കേസെടുത്തെന്ന് കൂഡല്ലൂര്‍ എസ് .പി. ശ്രീഅഭിനവ് വ്യക്തമാക്കി. കലക്ടർ പഞ്ചായത്ത് സെക്രട്ടറിയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവിൽ പോയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
10-10-2020 ഞായറാഴ്ചയാണ് രാജേശ്വരി പരാതി നൽകിയത്. മറ്റ് അംഗങ്ങള്‍ കസേരകളിലിരിക്കുമ്പോള്‍ ദളിത് പഞ്ചായത്ത് പ്രഡിസന്റ് നിലത്തിരുന്നാൽ മതിയെന്ന് മേല്‍ജാതിക്കാരായ വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും നിർബന്ധിക്കുകയായിരുന്നു.
ദളിത് ആയതുകൊണ്ട് തറയില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രം സഹിതം വിവരം പുറത്തറിഞ്ഞതോടെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു.
മേല്‍ജാതിക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും കസേരകളിലിരിക്കും. മറ്റൊരു ദലിത് അംഗത്തെയും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ല. പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈസ് പ്രസിഡന്റ് സമ്മതിക്കുന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലും അനുവദിച്ചില്ല. തനിക്ക് നേരിടേണ്ടി വന്ന ജാതി വിവേചനത്തെ കുറിച്ച് രാജേശ്വരി പറയുന്നു. താഴ്ന്നവരാണെന്നും പഞ്ചായത്തിന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇനിയും വിവേചനം സഹിക്കാനാവില്ല. ഇതോടെയാണ് പരാതി നല്‍കിയത്. നാല് യോഗങ്ങളാണ് പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നതില്‍ പിന്നെ നടന്നത്. പഞ്ചായത്തിലെ മറ്റ് അംഗങ്ങളും യോഗം നടക്കുമ്പോള്‍ നിലത്തിരിക്കാൻ നിർബന്ധിച്ചു.
ഇതിനെതിരെ ശബ്ദിക്കാന്‍ ഭയമായിരുന്നുവെന്ന് രാജേശ്വരിയുടെ ഭര്‍ത്താവ് ശരവണകുമാര്‍ പറയുന്നു. എന്നാൽ ജാതി വിവേചനം രൂക്ഷമായതോടെ കാര്യങ്ങള്‍ പുറത്തുപറയാൻ തീരുമാനിക്കുകയായിരുന്നു.
തെര്‍ക്കുതിട്ടെ വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണ്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളും പട്ടികജാതി സമുദായത്തിലെ 100 കുടുംബങ്ങളും ഇവിടെയുണ്ട്.

