കൊച്ചി: സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും ലഭിച്ച ഒരുകോടിയെ സംബന്ധിച്ച് സന്ദീപ് നായരുടെ നിർണായക മൊഴി. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്റെ കമ്മീഷൻ അല്ല, പിടിയിൽ ആകുന്നതിനു മുമ്പ് സ്വർണകള്ളകടത്തിന് ലഭിച്ച വിഹിതമാണ് എന്ന് സന്ദീപ് നായർ കസ്റ്റംസിനോട് വെളിപ്പെടുത്തി. 10-10-2020 ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിലാണ് ഈ വെളിപ്പെടുത്തൽ. ഈ പണം വീതം വയ്ക്കുന്ന കാര്യത്തിൽ സ്വപ്നമായി തർക്കമുണ്ടായിരുന്നു എന്നും സന്ദീപ് പറയുന്നു. വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുള്ള പണം ആണ് ഇത് എന്നായിരുന്നു സ്വപ്നയുടെ മൊഴി.
എന്നാല്‍ പ്രളയത്തിൽ പെട്ട വീടുകളിലെ അറ്റകുറ്റപ്പണികൾക്ക് കമ്മീഷൻ തുക കൈപ്പറ്റി എന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ സ്വപ്ന തന്നെ മൊഴിനൽകി. 2018-ലെ പ്രളയത്തിന് തൊട്ടുപിന്നാലെ യുഎഇ കോൺസുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചിരുന്നു. 150 വീടുകളുടെ വയറിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കോൺസുലേറ്റുമായി അടുപ്പമുള്ള തിരുവനന്തപുരം സ്വദേശിയ്ക്കാണ് ചുമതല നൽകിയത്. അദ്ദേഹമാണ് കമ്മീഷൻ നൽകിയത് എന്നാണ് മൊഴിയിൽ പറയുന്നത്.

