ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകർക്ക് ആശ്വസിക്കാൻ ഒട്ടും വകയില്ല. ഈ സീസണിൽ രണ്ടു കാലിൽ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത ടീമാണ് തങ്ങളെന്ന് ചെന്നൈ ആരാധകവൃന്ദത്തോട് വിളിച്ചു പറയുന്നു . വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കനത്ത തോല്‍വിയാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വഴങ്ങിയത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഈ സീസണില്‍ ചെന്നൈയുടെ അഞ്ചാം തോല്‍വിയാണിത്. ബാംഗ്ലൂരിന്റെ നാലാം ജയവും
ബാംഗ്ലൂരിനായി നാല് ഓവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്‌നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം കാഴ്ച വച്ചു. 40 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 42 റണ്‍സെടുത്ത അമ്ബാട്ടി റായുഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 52 പന്തുകളില്‍ നാലു വീതം സിക്‌സറുകളും ഫോറും എടുത്ത കോലി പുറത്താകാതെ നിന്നു.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (2) മൂന്നാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍ – വിരാട് കോലി സഖ്യം 53 റണ്‍സെടുത്തു. 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദേവ്ദത്തിനെ ഷാര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ എ ബി ഡിവില്ലിയേഴ്‌സിനെയും (0) താക്കൂര്‍ മടക്കി. വാഷിങ്ടണ്‍ സുന്ദറും 10 റണ്‍സെടുത്ത് പുറത്തായി.
അഞ്ചാം വിക്കറ്റിലെത്തിയ ശിവം ദുബെയുമായി ചോര്‍ന്നാണ് കോലി 90 റണ്‍സ് പൂര്‍ത്തിയാക്കിയത്. 76 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. 14 പന്തില്‍ നിന്ന് 22 റണ്‍സുമായി ദുബെയും പുറത്താകാതെ നിന്നു.

