ദില്ലി: സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എടിഎം കൗണ്ടറിനകത്ത് കടന്ന് പണം തട്ടിയെടുക്കുന്ന 28കാരൻ അറസ്റ്റിൽ . സുനിൽ കുമാർ ദുബെ എന്നയാളാണ് സംഭവസ്ഥലത്തു വെച്ചു തന്നെ പോലീസിൻ്റെ പിടിയിലായത്.
ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളില്‍വെച്ച് ഇയാളും പണമെടുക്കാൻ സഹായം സ്വീകരിച്ചയാളും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഇയാൾ പിടിക്കപ്പെട്ടത്. ബഹളം ശ്രദ്ധയിൽ പെട്ട പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുടുങ്ങിയത്.
സൈനികനെന്ന് വിശ്വസിപ്പിച്ച് എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ അറിയാത്തവരെ സഹായിക്കാനായി ഒപ്പം കയറുകയാണ് ഇയാളുടെ രീതി എന്ന് പോലിസ് വ്യക്തമാക്കി. വിശ്വസ്തത നേടാനായി സൈന്യത്തിൻ്റെ വ്യാജ ഐഡി കാർഡും കാണിക്കും. സഹായിക്കുന്ന നാട്യത്തിൽ
എടിഎം പിൻനമ്പർ മനസിലാക്കുകയും പിന്നീട് ഇവരറിയാതെ പണം പിൻവലിക്കുകയും ചെയ്യും.
അസ്ലം എന്നയാളുടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ തട്ടിപ്പ് സമ്മതിച്ചു. ഇയാളില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. സംഭവം നടന്ന റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ തട്ടിപ്പിന് ഇരയായ അസ്ലമിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.