ലക്നൗ: പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് മാധ്യമ പ്രവർത്തകരെ ഉത്തർപ്രദേശ് പൊലീസ് കടത്തിവിട്ടു. അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ആദ്യമെത്തിയ മാധ്യമ സംഘത്തോട് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. സംഭവം നടന്ന സമയം മുതൽ പൊലീസ് കേസിൽ ഒരു താൽപര്യമില്ലായ്മ കാണിക്കുന്നുണ്ടെന്നും സഹോദരൻ പറഞ്ഞു.
അഞ്ച് മാധ്യമ പ്രവർത്തകരെ വച്ചാണ് പൊലീസ് കടത്തിവിട്ടത്. പൊലീസ് അന്വേഷണത്തിൻ്റെ നടപടികൾ അവസാനിച്ചതിനാലാണ് ഇപ്പോൾ മാധ്യമ പ്രവർത്തകരെ സന്ദർശിക്കാൻ അനുവദിച്ചത് എന്നാണ് പൊലീസിൻ്റെ ഭാഷ്യം. പല ബന്ധുക്കളും മുഖം മറച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയായ ദളിത് പെണ്‍കുട്ടി 29 09-20 ചൊവ്വാഴ്ചയാണ് മരണപ്പെടുന്നത്. സെപ്റ്റംബർ 30 ന് പുലർച്ചയോടെ പൊലീസ് തന്നെ കുട്ടിയുടെ ശവസംസ്കാരം നടത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയ്ക്കു നേരെ നടന്ന ക്രൂരമായ
ബലാൽസംഗത്തിനെതിരെയും കുടുംബാംഗങ്ങളെ പോലും കാണിക്കാതെ മൃതദേഹം സംസ്കരിച്ചതിനെതിരെയും വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നു വന്നത്. സെപ്റ്റംബർ 30 മുതൽ മാധ്യമങ്ങളെയോ പൊതുപ്രവർത്തകരെയോ പൊലീസ് ഹത്രാസിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ബി ജെ പി നേതാക്കളിൽ നിന്നു പോലും വിമർശനമുയർന്ന സാഹചര്യത്തിലാണ് 03/10/20 ശനിയാഴ്ച രാവിലെ മുതൽ മാധ്യമ വിലക്ക് നീക്കിയത്.

