ജയ്പൂർ: ബി ജെ പി യെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ പെൺവാണിഭ ആരോപണമാണ് രാജസ്ഥാനിൽ നിന്നും പുറത്തു വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പലർക്കായി കാഴ്ചവയ്ക്കുകയും ചെയ്തു എന്ന പരാതിയിൽ മഹിളാ മോർച്ചയുടെ സവായ് മധോപൂരിലെ നേതാവും മുൻ ജില്ലാ അധ്യക്ഷയുമായ സ്മിതാ വർമ അടക്കം അഞ്ച് പേരെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റു ചെയ്തത്.
മുഖ്യപ്രതിയായ സ്മിതാ വർമയുടെ നേതൃത്വത്തിൽ സംഘം എട്ടിടങ്ങളിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പെൺകുട്ടി പറയുന്നത്. സ്കൂളിൽ നിന്നും മടങ്ങുന്ന വഴിയിൽ വച്ച് സ്മിത വർമ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തന്നെ കൊണ്ടുപോയത്. ഒരു ബി ജെ പി നേതാവിനെ കാണിക്കാമെന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. 2019 ഒക്ടോബർ മുതൽ 2020 മെയ് വരെയുള്ള കാലത്തായിരുന്നു പീഡനമെന്നും പരാതി വ്യക്തമാക്കുന്നു.
സ്മിതയുടെ വീട്ടിൽ ജോലി ചെയ്ത ഇലക്ട്രീഷ്യന് നൽകാനുള്ള പണത്തിന് പകരമായി പെൺകുട്ടിയെ നൽകിയതായും റിപ്പോർടുണ്ട്. പീഡനദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.

