പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

നാഗര്‍കോവില്‍: ബെംഗളൂരുവില്‍ നിന്ന്‌ 5 വയസ്‌ പ്രായമുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.കാട്ടാക്കട പൂവച്ചല്‍ ബതേല്‍ ഹൗസില്‍ ജോസഫ്‌ ജോണ്‍(55), ഭാര്യ എസ്‌തര്‍(37) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കളയിക്കാവിള ബസ്‌റ്റാന്‍റില്‍ വെച്ചാണ്‌ ഇവര്‍ പിടിയിലായത്‌.

ബംഗളൂരു മെജസ്റ്റിക്ക്‌ സ്വദേശി വിജയകുമാര്‍ -കാര്‍ത്തികേശ്വരി ദമ്പതികളുടെ മകളെയാണ്‌ തട്ടിക്കൊണ്ടുവന്നത്‌. ഈകഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി (29.09.2020) 11ന്‌ കളയിക്കാവിള പോലീസ്‌ ഇന്‍സ്‌പെക്ടര്‍ എഴില്‍ അരസിയുടെ നേതൃത്വത്തില്‍ റോന്തുചുറ്റുമ്പോ ഴായിരുന്നുസംഭവം. ഈ സമയം ജോസഫ്‌ ജോണും എസ്‌തറും കുട്ടിയുമായി ഇവിടെ നില്‍ക്കുകയായിരുന്നു. ജോസഫ്‌ ജോണിന്‍റെ രണ്ടാം വിവാഹത്തിലുളള 8 വയസുകാരനായ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

പെണ്‍കുട്ടി നിര്‍ത്താതെ കരയുന്നത്‌ ശ്രദ്ധയില്‍പെട്ട എഴില്‍ അരസി അടുത്തുചെന്നപ്പോള്‍ ജോസഫ് ജോണും എസ്‌തറും കുട്ടികളുമായി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന്‌ ഇരുവരേയും കസ്റ്റഡിയിലെടുത്തശേഷം തക്കല ഡിഎസ്‌പി രാമചന്ദ്രന്‌ വിവരം കൈമാറുകയായിരുന്നു. ഡിഎസ്‌പി സ്ഥലത്തെത്തി ചോദ്യം ചെയ്‌തപ്പോഴാണ്‌ കുട്ടിയെ ബെംഗളൂരു മജെസ്‌റ്റിക്ക്‌ ബസ്‌റ്റാന്റില്‍നിന്ന്‌ തട്ടിക്കൊണ്ടുവന്നതാണെന്ന്‌ മനസിലായത്‌.

തുടര്‍ന്ന്‌ കന്യാകുമാരി എസ്‌പി ബദ്രി നാരായണന്‍ ബെംഗളൂരു പോലീസിന്‌ വിവരം കൈമാറി. സെപ്‌തംബര്‍ 18ന്‌ ബെംഗളൂരുവില്‍ നിന്ന കുട്ടിയെ കാണാതായെന്നും ഇതുസംബന്ധിച്ച അമ്മ ഉപ്പര്‍പെട്ട പോലീസില്‍ പരാതിയ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. കുട്ടിയെ നാഗര്‍കോവില്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി. എസ്‌തര്‍ മൂന്നാമത്തെ ഭാര്യയാണെന്ന്‌ ജോസഫ്‌ ജോണ്‍ മൊഴി നല്‍കി. ഏഴുവര്‍ഷം മുമ്പാണ്‌ ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്‌. പ്രതികളേയും കുട്ടികളേയും ബെംഗളൂരു പോലീസിന്‌ കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →