ഉത്തര്‍പ്രദേശ്: ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന് ബന്ധുക്കള്‍.
ഇന്നലെ 29-9-2020 ചൊവ്വാഴ്ച അർധരാത്രി പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നിർബന്ധം ചെലുത്തി സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തി.
പൊലീസ് ബലം പ്രയോഗിച്ച് പെൺകുട്ടിയുടെ മൃതദേഹവും കൂടെ പിതാവിനെയും കൂട്ടി കൊണ്ടുപോവുകയായിരുന്നു. പിതാവ് ഹത്രാസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ഉടനെ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൂട്ടികൊണ്ടുപോയി. സംസ്കാരം നടത്തുകയും ചെയ്തു എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവര്‍ക്ക് മൃതദേഹം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. കൂടാതെ മൃതദേഹവുമായി ആംബുലൻസിന് തിരിച്ചു പോകാനുള്ള വഴി തടസ്സപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസ് മൃതദേഹം പെട്ടെന്ന് തന്നെ അടക്കം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വദേശമായ ഹത്രാസില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിരിക്കുകയാണ്.
14-9 -2020 നാണ് കേസിനാസ്പദമായ സംഭവം. വയലിൽ പുല്ല് ശേഖരിക്കാന്‍ പോയ 19 വയസുള്ള പെൺകുട്ടിയെ അമ്മയുടെ കണ്ണുവെട്ടിച്ച് നാല് പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുക യായിരുന്നു. ശരീരമാസകലം മുറിവേൽപിക്കുകയും നാവ് കടിച്ച് മുറിച്ചെടുക്കുകയും ചെയ്തു. ആരോഗ്യനില ഗുരുതരമായതിനാൽ ഡല്‍ഹി എയിംസിലേക്ക് മാറ്റി. 29 -9 -2020 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധിച്ചു.

